മുംബൈ: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. വ്യാഴാഴ്ച കായിക മന്ത്രാലയം അംഗീകരിച്ച പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും പട്ടികയിലാണ് ലക്ഷ്മണിന്റെ നിയമനം വ്യക്തമാക്കിയത്.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് നടക്കുക. ആകെ 10 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
സ്ഥിരം പരിശീലകൻ ഗൗതം ഗംഭീറിന്റെ അഭാവത്തിലാണ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ ചുമതലയേൽക്കുന്നത്. സെപ്റ്റംബർ 27ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയുടെ മേൽനോട്ടത്തിനായി ഗംഭീർ ഇന്ത്യയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുനിൽ ജോഷി, ഹൃഷികേശ് കനിത്കർ, സുഭദീപ് ഘോഷ് എന്നിവരും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലക സംഘത്തിലുണ്ടാകും. വനിതാ ടീമിന്റെ പരിശീലക സംഘത്തിൽ അമോൽ മുംജുമ്ദാർ, ആവീഷ്‌കർ സാൽവി തുടങ്ങിയവരുമുണ്ടാകും.
പുരുഷന്മാരുടെ ടി20 മത്സരത്തിൽ ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുക. തിലക് വർമ്മ ഉപനായകനാകും. യുവ ബാറ്റർ വൈഭവ് സൂര്യവംശിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഉൾപ്പെടുന്നതാണ് ഇന്ത്യൻ സ്ക്വാഡ്.
2023ൽ ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സ്വർണ മെഡലിലേക്ക് നയിച്ചത് വിവിഎസ് ലക്ഷ്മണായിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അയർലൻഡ്, സിംബാബ്‌വെ തുടങ്ങിയ ടീമുകൾക്കെതിരായ നിരവധി ടി20 പരമ്പരകളിലും അദ്ദേഹം ഇന്ത്യയുടെ ഇടക്കാല മുഖ്യ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ 2026ലെ ഏഷ്യൻ ഗെയിംസിന് എത്തുന്നത്. ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് നാലാം തവണയാണ് ഉൾപ്പെടുന്നത്. ആദ്യ രണ്ട് പതിപ്പുകളിൽ ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല.














