മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരം രോഹിത് യാദവിന് ബിസിസിഐ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി. ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിസിസിഐയുടെ നടപടി.
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ ഉൾപ്പെട്ട ലെഗ് സ്പിന്നറാണ് രോഹിത്. വിലക്ക് സംബന്ധിച്ച് ബിസിസിഐയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും അറിയിച്ചിട്ടുണ്ട്.
ബിസിസിഐ നടത്തിയ പ്രായ പരിശോധനയിലാണ് രോഹിതിന്റെ തിരിച്ചറിയൽ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയത്. 2014ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്യുമ്പോൾ 2007 ജൂലൈ 7 എന്നായിരുന്നു ജനനത്തീയതി നൽകിയിരുന്നത്. എന്നാൽ 2017ൽ രേഖകൾ പുതുക്കിയപ്പോൾ ജനനവർഷം 2006 ആക്കിയും 2021ൽ വീണ്ടും മാറ്റം വരുത്തി 2009 ആക്കിയും രേഖപ്പെടുത്തിയതായി പരിശോധനയിൽ കണ്ടെത്തി.
ജനനത്തീയതിയിലെ ഈ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിസിസിഐ നടപടിയെടുത്തത്. വിലക്ക് നിലവിൽ വന്ന സാഹചര്യത്തിൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ രോഹിതിന് കളിക്കാനാകില്ല. താരത്തിന് പകരക്കാരനെ സെലക്ടർമാർ ഉടൻ പ്രഖ്യാപിക്കും.
കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന യൂത്ത് ടെസ്റ്റ് പരമ്പരയിൽ രോഹിത് ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഒരു മത്സരത്തിൽ മാത്രം കളിച്ച താരം രണ്ട് ഇന്നിങ്സുകളിലായി ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും രണ്ട് യൂത്ത് ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്.


