തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ പ്രതിയായ എംബിബിഎസ് വിദ്യാർഥി വയനാട് സ്വദേശി ഏബൽ അഗസ്റ്റിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധനയിലൂടെ കണ്ടെത്താനാണ് ശ്രമം.
സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ആദ്യം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഒരു മെഡിക്കൽ വിദ്യാർഥി സ്വന്തം നിലയിൽ അന്വേഷണം നടത്തിയത്.
മെഡിക്കൽ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് വിവിധ സൈറ്റുകളിൽ അശ്ലീല കുറിപ്പുകളോടെയും നഗ്നചിത്രങ്ങളാക്കി മാറ്റിയും പ്രചരിച്ചത്. ഇതോടെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ കടുത്ത ആശങ്കയിലായി. പൊലീസ് അന്വേഷണം ഫലപ്രദമാകാതെ വന്നതോടെയാണ് വിദ്യാർഥികളിലൊരാൾ റെഡ്ഡിറ്റിൽ അക്കൗണ്ട് ആരംഭിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്ന അക്കൗണ്ട് നിരീക്ഷിച്ചത്.
പിന്നീട് അക്കൗണ്ടുമായി സൗഹൃദം സ്ഥാപിച്ച് ടെലഗ്രാം അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. ഇതോടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത് മെഡിക്കൽ കോളേജിലെ തന്നെ സഹപാഠിയായ ഏബൽ അഗസ്റ്റിനാണെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞത്. തുടർന്ന് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് ഏബലിനെ അറസ്റ്റ് ചെയ്തു.
എന്നാൽ അറസ്റ്റിന് പിന്നാലെ ഏബലിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അർധരാത്രിയിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച വിദ്യാർഥികൾ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയും ഏബലിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ മെഡിക്കൽ കോളേജ് അധികൃതർ ഏബലിനെ സസ്പെൻഡ് ചെയ്തു.
നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഏബലിന്റെ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. മോർഫിങ് നടത്താൻ ഉപയോഗിച്ച സോഫ്റ്റ്വെയർ, ചിത്രങ്ങൾ എങ്ങനെ ശേഖരിച്ചുവെന്നത്, അവ പ്രചരിപ്പിച്ച രീതിയടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
കേസിൽ ഏബലിന് പുറമെ മറ്റാർക്കും പങ്കില്ലെന്നാണ് നിലവിൽ പൊലീസിന്റെ നിഗമനം. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.




