കൊച്ചി: ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത വിരമിച്ച ഡെപ്യൂട്ടി കളക്ടറെ കോടതി വിട്ടയച്ചു. കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59)യെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി വിട്ടയച്ചത്.
അറസ്റ്റ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് കൃപയെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അറസ്റ്റ് നോട്ടീസ് ബന്ധുക്കൾക്ക് കൈമാറിയതും കോടതിയിൽ ഹാജരാക്കിയതും തമ്മിൽ ഒമ്പത് മിനിറ്റ് മാത്രമാണ് ഇടവേളയുണ്ടായിരുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി കൃപയെ വിട്ടയക്കുകയായിരുന്നു. അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് കൃപയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ വിജിലൻസ് ഇതുവരെ വീണ്ടും അറസ്റ്റ് ചെയ്തിട്ടില്ല.



