ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. ജിഎസ്എൽവി എഫ്-17/ഇഒഎസ്-05 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടനകൾ ആശങ്ക അറിയിച്ചത്.
ഐഎസ്ആർഒയിലെ ഒൻപത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ഒപ്പിട്ട അഞ്ച് പേജുള്ള കത്ത് ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന് സമർപ്പിച്ചു.
വിക്രം സാരാഭായി സ്പേസ് സെന്റർ, സതീഷ് ധവാൻ സ്പേസ് സെന്റർ, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളാണ് കത്തിൽ ഒപ്പിട്ടത്. ഐഎസ്ആർഒയിലെ ആകെ ജീവനക്കാരിൽ ഏകദേശം നാലിലൊന്ന് പേരെ ഈ സംഘടനകൾ പ്രതിനിധീകരിക്കുന്നതായാണ് വിവരം.
രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത സ്ഥാപനത്തിന്റെ തന്ത്രപ്രധാനമായ ശേഷിയും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിൽ അപകടമുണ്ടെന്ന് കത്തിൽ ജീവനക്കാർ മുന്നറിയിപ്പ് നൽകി. ഐഎസ്ആർഒയുടെ സ്വകാര്യവത്കരണ നീക്കത്തിൽ കൂടുതൽ ചർച്ചയും വ്യക്തതയും വേണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.




