ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്ന രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്ന പെയിങ് ഗസ്റ്റ് (പിജി) സംവിധാനമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സർവകലാശാലയ്ക്ക് സമീപമായതിനാൽ നിരവധി കോളേജ് വിദ്യാർഥികൾ കെട്ടിടത്തിൽ താമസിച്ചിരുന്നതായാണ് വിവരം.
അഗ്നിരക്ഷാസേനയ്ക്കും പോലീസിനും പുറമെ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), സെൻട്രലൈസ്ഡ് ആക്‌സിഡന്റ് ആൻഡ് ട്രോമാ സർവീസസ് (സിഎടിഎസ്), സിവിൽ ഡിഫൻസ്, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ എന്നിവയുടെ സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. എൻഎസ്‌യുഐ, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് സഹായവുമായി രംഗത്തെത്തി.
ഫയർഫോഴ്‌സിനും പോലീസിനും പുറമെ വിവിധ ഏജൻസികളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്നും മുൻകരുതലിന്റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.




