പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതശരീരത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയിൽ ചാക്കുകൾ കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങൾ ആരുടേതാണെന്നും സംഭവത്തിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




