ഇടുക്കി: പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ശേഷം കട്ടിലിൽ കിടന്നിരുന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര ഉപയോഗിച്ച് തലയിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനു സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്ററിലധികം ചെങ്കുത്തായ ഒറ്റയടിപ്പാതയിലൂടെ നടന്നാണ് തങ്കച്ചന്റെ വീട്ടിലെത്തേണ്ടത്. കൊലപാതകത്തിന് ശേഷം തങ്കച്ചൻ വീട്ടിൽ നിന്ന് നടന്ന് റോഡിലെത്തി. തുടർന്ന് പുല്ലുപാറയിലെ ഒരു തട്ടുകടയിലെത്തി ബന്ധുവായ ബിനു വീണ് പരിക്കേറ്റ് കിടക്കുകയാണെന്ന് അറിയിച്ചു.
തട്ടുകടയിലെ ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. വിവരം ഉടൻ പെരുവന്താനം പൊലീസിനെ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു. സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്ന ബിനു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. തങ്കച്ചനും മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
മൃതശരീരം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




