ആലപ്പുഴ: തിരുവോണനാളിൽ ആലപ്പുഴ പുന്നമടയിലെ സ്വകാര്യ ഹോട്ടലിൽ നാല് യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ജിംനേഷ്യത്തിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
റമദാ ഹോട്ടലിൽ തിരുവോണനാൾ രാത്രിയിലാണ് സംഭവം. അതുൽ എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഇടിവള കൊണ്ട് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ അതുലിന് പുറമേ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരുമാണ് പ്രതികൾ. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ സംഘം പിന്തുടർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ യുവാക്കൾ അന്ന് തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ രണ്ട് ദിവസം മുമ്പാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മർദനത്തിന്റെ തീവ്രത പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വ്യക്തമായതെന്നാണ് പൊലീസിന്റെ വിശദീകരണം. ആയുധം ഉപയോഗിച്ച് ആക്രമിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ കേസിൽ ഇതുവരെ പ്രതികളെയാരെയും അറസ്റ്റ് ചെയ്തിട്ടില്ല.












