കോഴിക്കോട്: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തീയതിയിലും വേദിയിലും തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻഐടിയായിരിക്കും പ്രധാന വേദി.
കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിനെച്ചൊല്ലി വിവാദം ശക്തമായിരുന്നെങ്കിലും ഇനി വേദിമാറ്റമുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കിയിരുന്നു. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാണെന്നതാണ് കോഴിക്കോടിനെ വേദിയായി തെരഞ്ഞെടുത്തതിന് കാരണമെന്നും മന്ത്രി പറഞ്ഞു.
എൻഐടിയിലെ പുതിയ ട്രാക്കിൽ ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള സംവിധാനങ്ങളുണ്ടെന്നും കണ്ണൂരിനേക്കാൾ മികച്ച സൗകര്യങ്ങൾ കോഴിക്കോടാണെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസമാണ് 2026ലെ വേദിയായി കണ്ണൂരിനെ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി കായികമേളയുടെ പതാക ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ഇത്തവണ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു. കായികമേളയ്ക്കായുള്ള ഒരുക്കങ്ങൾ കണ്ണൂരിൽ ആരംഭിച്ചിരുന്നെന്നും വേദിമാറ്റം നിരാശപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചിരുന്നു.
വേദിമാറ്റത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിരുന്നില്ലെന്ന തരത്തിലും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, കണ്ണൂരിന്റെ പരാതി അടുത്ത വർഷം പരിഹരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉറപ്പ് നൽകിയിട്ടുണ്ട്.


