ന്യൂഡൽഹി: ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഉടമ ഹരിറാം ബൻസാലിനെ ഡൽഹി പൊലീസ് പിടികൂടിയത്.
അപകടം നടന്നതിന് 25 മണിക്കൂറിന് ശേഷമാണ് ഇയാൾ പിടിയിലായത്. പ്രാദേശിക ജില്ലാ പൊലീസ്, സ്പെഷ്യൽ സ്റ്റാഫ്, മറ്റ് ഓപ്പറേഷൻ യൂണിറ്റുകൾ എന്നിവ ഉൾപ്പെട്ട സംഘമാണ് ഇയാൾക്കായി തിരച്ചിൽ നടത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആൺകുട്ടികൾക്കുള്ള പിജിയായി പ്രവർത്തിച്ചിരുന്ന ‘ഡേയ്‌സ്’ എന്ന ഹോസ്റ്റൽ കെട്ടിടം തകർന്നത്. അപകടത്തിൽ ഏഴ് പേർ മരിച്ചു. 12 പേരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
കെട്ടിട ഉടമ വർഷങ്ങളായി ഗുരുഗ്രാമിലാണ് താമസിക്കുന്നതെന്നും അവിടെ നിരവധി കെട്ടിടങ്ങൾ സ്വന്തമായുണ്ടെന്നും അയൽവാസി സി.പി. ശർമ പറഞ്ഞു. ഇയാൾക്ക് ഒരു ഹാർഡ്‌വെയർ കടയും ഉണ്ടെന്നാണ് വിവരം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എംസിഡി ഉദ്യോഗസ്ഥരെ ഡൽഹി സർക്കാർ സസ്പെൻഡ് ചെയ്തു. സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ട് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവർക്കെതിരെയാണ് നടപടി.
തകർന്ന കെട്ടിടത്തിന് സമീപമുള്ള മറ്റൊരു കെട്ടിടവും അപകടാവസ്ഥയിലാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഘട്ടംഘട്ടമായി ഇത് പൊളിക്കുമെന്ന് എംസിഡി കമ്മീഷണർ അറിയിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന അഞ്ച് നില കെട്ടിടങ്ങൾ സീൽ ചെയ്യാനും പിജി താമസസൗകര്യമുള്ള കെട്ടിടങ്ങളിൽ അടിയന്തര പരിശോധന നടത്താനും മുഖ്യമന്ത്രി രേഖ ഗുപ്ത നിർദേശം നൽകി.


