തൃശൂർ: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കെ സി വേണുഗോപാൽ.
വിദ്യാർഥികൾ പഠിക്കേണ്ടത് യഥാർഥ വിഷയങ്ങളാണെന്നും ചരിത്രം വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി നടപ്പാക്കിയാൽ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുൻ മന്ത്രിയും എംഎൽഎയുമായ കെ രാജന്റെ പ്രതികരണത്തെയും കെ സി വേണുഗോപാൽ വിമർശിച്ചു. വിഷയത്തിൽ അഭിപ്രായം പറയാൻ കെ രാജന് എന്ത് ധാർമികതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
മന്ത്രിസഭയിൽ അംഗമായിരിക്കെ, കെ രാജൻ പോലും അറിയാതെ ഒപ്പിട്ട് വന്ന പദ്ധതിയാണിതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. അന്ന് പ്രതിഷേധം രേഖപ്പെടുത്തി മന്ത്രിസഭയിൽ നിന്ന് പുറത്തുപോകാനുള്ള ആർജവമാണ് കാണിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് പ്രതിഷേധം രേഖപ്പെടുത്തിയെന്ന് വരുത്തിത്തീർത്ത് പദ്ധതിയിൽ ഒപ്പിടാൻ അനുവദിക്കുകയായിരുന്നു. അന്ന് ഒത്തുകളിയാണ് നടന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ രംഗത്തെത്തി. ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെയുണ്ടായ നടപടിയെ പോലും കേന്ദ്ര സർക്കാർ ന്യായീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് ബിജെപി കൊണ്ടുപോകുന്നതെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ മുഖമെന്ന് വിശേഷിപ്പിച്ച കെ സി വേണുഗോപാൽ, വിദ്യാർഥികൾക്കും യുവാക്കൾക്കും കർഷകർക്കുമായി അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾ രാജ്യം അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇൻഡ്യാ മുന്നണിയുടെ പ്രവർത്തനം ശക്തമായി മുന്നോട്ടുപോകുന്നുണ്ടെന്നും ചില സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2029ൽ രാഹുൽ ഗാന്ധി തന്നെ മുന്നണിയെ നയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ സിപിഐഎമ്മിനെയും അദ്ദേഹം വിമർശിച്ചു. സിപിഐഎം പാഠം പഠിക്കാതെ മുന്നോട്ടുപോകുകയാണെന്നും മാറ്റത്തിന് ശ്രമിച്ചാലും മുഖ്യമന്ത്രി പിണറായി വിജയൻ അതിന് സമ്മതിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. സംഭവത്തിൽ ഗൗരവതരമായ അന്വേഷണം പാർട്ടി നടത്തുന്നുണ്ട്. ആരുടെ ഭാഗത്താണ് തെറ്റെന്ന് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടി തീരുമാനിച്ച് അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മുഖപത്രത്തിന്റെ വിമർശനത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. വിവാദങ്ങളിലേക്ക് പോകാൻ താത്പര്യമില്ലെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.


