ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രകർ ഉത്തർപ്രദേശിലെ ലോക്ഭവൻ, നിയമസഭ, ബാപ്പു ഭവൻ എന്നിവയും ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിലെ പ്രതികളും ഡോക്ടർമാരുമായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവർ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഭാവിയിൽ ആക്രമണം നടത്തുകയാണെങ്കിൽ ഉത്തർപ്രദേശിൽ നടത്താനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
ലഖ്നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി മുസമ്മിൽ ഒരു പരിചയക്കാരനെ ഒപ്പം ചേർത്തതായും എൻഐഎ പറയുന്നു. നിയമസഭ, ലോക്ഭവൻ, ബാപ്പു ഭവൻ എന്നിവിടങ്ങളിൽ മുസമ്മിൽ ഉൾപ്പെടെയുള്ളവർ രഹസ്യാന്വേഷണം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടനത്തിൽ ടിഎടിപി (TATP) എന്ന സ്ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ടിഎടിപിയിൽ പരീക്ഷണങ്ങൾ നടത്തുന്നതിനും ആവശ്യമായ അസംസ്കൃത വസ്തുക്കൾ കണ്ടെത്തുന്നതിനുമായി മുസമ്മിൽ ലഖ്നൗവിൽ എത്തിയതായും എൻഐഎ വ്യക്തമാക്കി.
ബുധനാഴ്ചയാണ് ചെങ്കോട്ട സ്ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. 11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. 7,500 പേജുള്ള കുറ്റപത്രത്തിൽ 588 സാക്ഷികളുടെ മൊഴികളും 395-ലധികം രേഖകളും 200-ലധികം തൊണ്ടിമുതലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡോ. ഉമർ നബിയാണെന്നും എൻഐഎ ആരോപിക്കുന്നു. വർഷങ്ങളായി ഭീകരശൃംഖല പുനരുജ്ജീവിപ്പിക്കാൻ ഉമർ ശ്രമിച്ചിരുന്നുവെന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
2025 നവംബർ 10-നാണ് രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എൻഐഎ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കുന്ന ഡോ. ഉമർ നബിയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.


