കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസ് തുറന്ന കോടതിയിൽ തന്നെ വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കേസിലെ സാക്ഷികൾ മഹാരാജാസ് കോളേജിലെ വിദ്യാർഥികളാണെന്ന പ്രതികളുടെ വാദവും പ്രോസിക്യൂഷൻ തള്ളി. കോടതി പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതിന് നിലവിൽ തന്നെ നിയന്ത്രണമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികൾ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
കേസ് 70 തവണ പരിഗണിച്ചിട്ടും പ്രതികൾ മൂന്ന് തവണ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. അധിക കുറ്റങ്ങൾ വായിച്ച ദിവസം പ്രതികൾ മുഖംമൂടി ധരിച്ചാണ് കോടതിയിലെത്തിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ടത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേദിവസമായിരുന്നു സംഭവം.
കേസിൽ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പേരാണ് പ്രതികൾ. കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ ഹംസയാണ് കേസിലെ പ്രധാന പ്രതി.
കേസിന്റെ വിചാരണ നീണ്ടുപോകുന്നതും കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസുമായി ബന്ധപ്പെട്ട 11 സുപ്രധാന രേഖകൾ കാണാതായതും നേരത്തെ വിവാദമായിരുന്നു. എട്ട് വർഷമായി തുടരുന്ന കേസിന്റെ വിചാരണ വൈകുന്നതിലും വിമർശനം ഉയർന്നിട്ടുണ്ട്.












