തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സൗരോർജത്തെ കൂടുതൽ ആശ്രയിക്കാൻ സർക്കാർ നീക്കം. ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സൗരോർജ പാനലുകൾക്കൊപ്പം വൈദ്യുതി സംഭരണ സംവിധാനവും നിർബന്ധമാക്കാനാണ് ആലോചന.
പുതിയ കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുമ്പോൾ സൗരോർജ സംവിധാനവും സ്റ്റോറേജും നിർബന്ധമാക്കുന്നതാണ് പരിഗണനയിലുള്ളത്. എത്ര ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് പദ്ധതി ബാധകമാക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല.
വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഉത്പാദിപ്പിക്കുന്ന അധിക സൗരോർജ വൈദ്യുതി ഉയർന്ന നിരക്കിൽ വാങ്ങുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിൽ മിച്ച വൈദ്യുതി കുറഞ്ഞ നിരക്കിലാണ് വാങ്ങുന്നത്. പുതിയ സംവിധാനം നടപ്പായാൽ സൗരോർജം ഉത്പാദിപ്പിക്കുന്ന ഉപഭോക്താക്കൾക്ക് സാമ്പത്തിക നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
പദ്ധതിയുടെ സാധ്യതകൾ സംബന്ധിച്ച് കെഎസ്ഇബി പരിശോധന ആരംഭിച്ചിട്ടുണ്ട്. സൗരോർജവും സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കിയാൽ സംസ്ഥാനത്ത് എത്രത്തോളം വൈദ്യുതി ലാഭിക്കാനാകുമെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സൗരോർജവും സ്റ്റോറേജും നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളും സർക്കാർ പരിശോധിച്ചുവരികയാണ്.


