ന്യൂഡൽഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്ട് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ജനന-മരണ രജിസ്ട്രേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കുന്നതാണ് ഈ നിയമം. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായണനാണ് ഇക്കാര്യം അറിയിച്ചത്. 2023ൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായി മാറിയത്.
ഇനിമുതൽ സ്കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേരുചേർക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. പുതിയ നിയമപ്രകാരം ജനന-മരണ സർട്ടിഫിക്കറ്റുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടക്കൂടുകൾ തയാറാക്കിയിരിക്കുന്നത്. വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിന് ഇനിമുതൽ വലിയ പിഴ കൊടുക്കേണ്ടി വരും.
ഇതുപ്രകാരം 21 ദിവസത്തിനുള്ളിലാണെങ്കിൽ ഫീസൊന്നും കൂടാതെ സൗജന്യമായി ജനന-മരണ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യാം. 21 മുതൽ 30 ദിവസത്തിനുള്ളിലാണെങ്കിൽ രജിസ്ട്രാർക്ക് നേരിട്ട് നിശ്ചിത ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. 30 ദിവസം മുതൽ 1 വർഷത്തിനുള്ളിലാണെങ്കിൽ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദേശിച്ച അധികാരിയുടെയോ അനുമതിയും പിഴയും അടയ്ക്കേണ്ടി വരും. 1 വർഷം മുതൽ 2 വർഷത്തിനുള്ളിലാണെങ്കിൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അധികാരപരിധിയിലേക്ക് കാര്യങ്ങൾ നീങ്ങും. 2 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യണമെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമായിരിക്കും.












