തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയതെന്നാണ് വിവരം.
പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിന് സർക്കാരിൽ നിന്ന് ഏകദേശം 60 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് റിപ്പോർട്ട്. മാസങ്ങളായി കുടിശ്ശിക ലഭിക്കാത്തതിനാൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കെൽട്രോൺ.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ കൺട്രോൾ റൂമുകളിലെ ഇന്റർനെറ്റ് കണക്ഷനുകൾ സേവനദാതാക്കൾ വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തതിനെ തുടർന്ന് പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെയും പിരിച്ചുവിട്ടു.
ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിൽ എത്താതായതോടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ചലാൻ അയക്കുന്നതിനുമുള്ള നടപടികൾ തടസ്സപ്പെട്ടു. സർക്കാർ കുടിശ്ശിക അടിയന്തരമായി അനുവദിച്ചാൽ മാത്രമേ എഐ ക്യാമറകളുടെ സേവനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് കെൽട്രോൺ അധികൃതരുടെ നിലപാട്.












