തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും അർഹമായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും മാർഗരേഖ തയ്യാറാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് സമിതി അധ്യക്ഷൻ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, കൃഷി വകുപ്പ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
നിലവിൽ ഓരോ വന്യജീവി ആക്രമണ കേസിലും നഷ്ടപരിഹാരം അനുവദിക്കാൻ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. മാധ്യമശ്രദ്ധ ലഭിക്കാത്ത സംഭവങ്ങളിൽ നഷ്ടപരിഹാരം ലഭിക്കാൻ വർഷങ്ങളോളം വൈകുന്ന സാഹചര്യവും ഉണ്ടായിരുന്നു. സംഭവം നടന്നത് റവന്യൂ ഭൂമിയിലാണോ വനഭൂമിയിലാണോ എന്നതുമായി ബന്ധപ്പെട്ട് വനം-റവന്യൂ വകുപ്പുകൾ തമ്മിലുണ്ടാകുന്ന സാങ്കേതികവും നിയമപരവുമായ തർക്കങ്ങളും നഷ്ടപരിഹാരം അനുവദിക്കുന്നതിൽ കാലതാമസത്തിന് കാരണമാകാറുണ്ട്.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പുതിയ സമിതിയുടെ പ്രധാന ലക്ഷ്യം. ഓരോ കേസും റിപ്പോർട്ട് ചെയ്യുമ്പോൾ പരിക്കിന്റെ ആഘാതവും സംഭവത്തിന്റെ പശ്ചാത്തലവും പരിശോധിച്ച് കൃത്യമായ നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സമിതി തയ്യാറാക്കും. റവന്യൂ വകുപ്പ് വഴി നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനും ദുരന്ത നിവാരണ അതോറിറ്റിയുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും ഏകോപനത്തിലൂടെ അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിനുമുള്ള നടപടികളും മാർഗരേഖയിൽ ഉൾപ്പെടുത്തും.
വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിക്കുമ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും മറ്റ് പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങളിൽ സംസ്കാര ചടങ്ങുകൾ വൈകുന്നതിലേക്കും ഇത് നയിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും അർഹരായവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കൃത്യമായ മാർഗരേഖ സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.












