ശ്രീനഗർ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. സെലക്ഷൻ കമ്മിറ്റിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സർഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റൻ.
ഒക്ടോബർ 1 മുതൽ 5 വരെ ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ സ്റ്റേഡിയത്തിലാണ് ഇറാനി കപ്പ് മത്സരം നടക്കുക. 2025-26 സീസണിലെ രഞ്ജി ട്രോഫി കിരീടം നേടിയ ജമ്മു കാശ്മീരാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ മികച്ച പ്രകടനം നടത്തിയ നിരവധി യുവതാരങ്ങൾക്ക് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്. ടൂർണമെന്റിലെ ഉയർന്ന റൺവേട്ടക്കാരായ ആർ. സ്മരൺ (950 റൺസ്), ആയുഷ് ദോസേജ (949 റൺസ്) എന്നിവരും ടീമിലുണ്ട്. സനത് സംഗ്വാൻ, സുദീപ് കുമാർ ഗരാമി എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റർമാർ.
പരിക്കിനെ തുടർന്ന് ഫെബ്രുവരിക്ക് ശേഷം മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ ആകാശ് ദീപിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമായ ശേഷമായിരിക്കും താരത്തിന്റെ പങ്കാളിത്തം. മുതുകിനേറ്റ പരിക്കിനെ തുടർന്ന് ഐപിഎൽ സീസണും ആകാശ് ദീപിന് നഷ്ടമായിരുന്നു.
മാനവ് സുതാർ, സാരാംശ് ജെയിൻ, അനുകൂൽ റോയ് എന്നിവരാണ് ടീമിലെ പ്രധാന സ്പിന്നർമാർ. മുകേഷ് കുമാർ, മുകേഷ് ചൗധരി എന്നിവരും പേസ് നിരയിലുണ്ട്.
റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡ്
റിഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ (വൈസ് ക്യാപ്റ്റൻ), സനത് സംഗ്വാൻ, ശിഖർ മോഹൻ, സുദീപ് ഗരാമി, സ്മരൺ രവിചന്ദ്രൻ, മാനവ് സുതാർ, സാരാംശ് ജെയിൻ, ആകാശ് ദീപ് (ഫിറ്റ്നസിന് വിധേയം), മുകേഷ് കുമാർ, മുകേഷ് ചൗധരി, ആര്യൻ ജൂയൽ (വിക്കറ്റ് കീപ്പർ), ആര്യൻ പാണ്ഡെ, അനുകൂൽ റോയ്, ആയുഷ് ദോസേജ.












