തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഇതേ വാഹനത്തിൽ സഞ്ചരിച്ച് മൂന്ന് ജില്ലകളിലായി മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികൾ പിടിയിൽ. അടൂർ ഡെൽറ്റ സ്‌ക്വാഡ് ചിന്നക്കനാൽ–സൂര്യനെല്ലിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.
ഈ മാസം 14നാണ് മൂന്ന് ജില്ലകളിലായി സംഘം തുടർച്ചയായി മോഷണശ്രമങ്ങൾ നടത്തിയത്. പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബിവറേജ് ഔട്ട്‌ലെറ്റുകൾ തുടങ്ങി 30ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമം നടന്നത്. ഹെൽമെറ്റ് ധരിച്ച് ഓട്ടോറിക്ഷയിലെത്തിയായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്.
മോഷണപരമ്പരയ്ക്ക് ശേഷം ഓട്ടോറിക്ഷ പത്തനംതിട്ട നരിയാപുരത്ത് ഉപേക്ഷിച്ച് സംഘം ഇടുക്കിയിലേക്ക് കടന്നു. തുടർന്ന് 16ന് ചിന്നക്കനാലിലെ ഒരു വ്യാപാരസ്ഥാപനത്തിൽ കയറി മോഷണം നടത്തിയ ശേഷം പണവുമായി സൂര്യനെല്ലിയിലേക്ക് പോകുകയായിരുന്നു.
പ്രതികളെ പിന്തുടർന്നിരുന്ന അടൂർ ഡെൽറ്റ സ്‌ക്വാഡ് ഇന്ന് പുലർച്ചെയാണ് സംഘം ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണസംഘത്തിന് പ്രതികളെ കണ്ടെത്തുന്നതിൽ വെല്ലുവിളിയായിരുന്നു.
പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ അവർ മോഷ്ടിച്ച് സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പ്രതികളുടെ കൂട്ടാളികളെയും അടൂർ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളുടെ സ്ഥലം കണ്ടെത്തിയത്.
അടൂർ ഡിവൈഎസ്പി വിനോദിന്റെയും അടൂർ സിഐ രാജീവിന്റെയും നിർദേശപ്രകാരം അടൂർ എസ്എച്ച്ഒ ജിനു ജെ.യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, വിജയ്, നിതിൻ, അമീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
.


