തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്ന താപനില തുടരുകയാണ്. ഇന്നലെയും വിവിധയിടങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിലും ഉയർന്ന പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥയാണ് തുടരുന്നത്.
മഴയുടെ കുറവ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ബാധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പല സമയങ്ങളിലായി വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണുള്ളത്. പവർകട്ടിന് കൃത്യമായ സമയക്രമമില്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടും ഫലപ്രദമായ പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണ സാധ്യത. രാത്രി 8.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം നിർദേശിച്ചു.












