ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്യുവിനുണ്ടായ ദയനീയ തെരഞ്ഞെടുപ്പ് പരാജയം സംഘടനാപരമായ വീഴ്ചയാണെന്ന വിലയിരുത്തലുമായി കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ വർഷവും സമാനമായ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇത്തവണത്തെ പരാജയം ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.
ജില്ലാ പ്രസിഡന്റായ എംഎൽഎ എ.ഡി. തോമസിനെതിരെയാണ് കെഎസ്യുവിലെ ഒരു വിഭാഗം പ്രധാനമായും വിമർശനം ഉന്നയിക്കുന്നത്. ജില്ലാ പ്രസിഡന്റായ ശേഷം സംഘടനാ പ്രവർത്തനങ്ങളിൽ തോമസ് വേണ്ടത്ര ഇടപെട്ടില്ലെന്നാണ് ആരോപണം. ജില്ലയിൽ കൂട്ടായ പ്രവർത്തനമില്ലെന്നും സംഘടനയിലെ വലിയൊരു വിഭാഗം ജില്ലാ നേതൃത്വവുമായി സഹകരിക്കുന്നില്ലെന്നും വിമർശനമുണ്ട്.
തോമസിന് പുറമെ ജില്ലയിൽ നാല് സംസ്ഥാന ഭാരവാഹികളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇവരുടെ ഇടപെടലും പര്യാപ്തമായിരുന്നില്ലെന്നാണ് ആക്ഷേപം. യൂണിറ്റ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാത്തതും തെരഞ്ഞെടുപ്പിന് മുന്നോടിയായി കോളേജുകളിൽ സാധാരണയായി നടത്താറുള്ള ജനറൽ ബോഡികൾ വിളിച്ചുചേർക്കാത്തതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം ആറുമാസം മുമ്പാണ് അവസാനമായി ജില്ലാ കമ്മിറ്റി യോഗം ചേർന്നതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ചുമതല മറ്റാർക്കെങ്കിലും കൈമാറാനോ ജില്ലാ പ്രസിഡന്റ് മുൻകൈയെടുത്തില്ലെന്നും ആരോപണമുണ്ട്.
ഇത്തവണ ഒരു കോളേജിൽ പോലും യൂണിയൻ നേടാൻ കെഎസ്യുവിന് കഴിഞ്ഞില്ല. 14 കോളേജുകളിൽ നോമിനേഷൻ പോലും നൽകാൻ സാധിച്ചില്ലെന്നാണ് സംഘടനാ വൃത്തങ്ങളിൽ നിന്നുള്ള വിവരം. ദേശീയ ജനറൽ സെക്രട്ടറിയുടെ വീടിന് സമീപത്തെ കോളേജിലും നോമിനേഷൻ നൽകാൻ സാധിച്ചില്ല. എ.ഡി. തോമസ് പഠിച്ച എസ്ഡി കോളേജിലും കെഎസ്യുവിന് സ്ഥാനാർഥികളെ കണ്ടെത്താനായില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആരോപണങ്ങളിൽ എ.ഡി. തോമസ് പരസ്യമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിലെ പരാജയം തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തോമസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഒരു വിഭാഗം കെഎസ്യു പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്നും തന്നെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുന്നതിനായി ചിലർ മനഃപൂർവം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നെന്നും തോമസ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ജില്ലയിൽ നിന്നുള്ള നാല് സംസ്ഥാന ഭാരവാഹികളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വേണ്ടത്ര ഇടപെട്ടില്ലെന്ന പരാതിയും തോമസ് നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചതായാണ് വിവരം. ഇതോടെ ആലപ്പുഴയിലെ കെഎസ്യുവിന്റെ സംഘടനാ ദൗർബല്യവും നേതൃത്വത്തിലെ ഭിന്നതകളും കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചയാകുകയാണ്.












