തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയിലെ പാറശാല, പളുകൽ, കന്നുമാമൂട്, കാരക്കോണം മേഖലകളിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. അണ്ടുകോട് ചെമ്പ്രവിള സ്വദേശി രഘു (48), പേയാട് സ്വദേശി ശിവപ്രസാദ് (45) എന്നിവരെയാണ് പളുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ സ്ഥലങ്ങളിൽ നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഇരുവരും മോഷണം നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.
തമിഴ്നാട് പൊലീസ് രാത്രികാല പട്രോളിങ്ങിനിടെ റോഡരികിലെ ഇടവഴിയിൽ സംശയാസ്പദമായ രീതിയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്.
പാറശാല, പളുകൽ പൊലീസ് സ്റ്റേഷൻ പരിധികളിലായി 14ലധികം കേസുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേരള, തമിഴ്നാട് പൊലീസ് അന്വേഷിച്ചിരുന്ന നിരവധി കേസുകളിലും ഇവർ പ്രതികളാണ്.
മാസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലെ ജയിൽ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുവരും അതിർത്തി മേഖലകളിൽ മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. പളുകൽ എസ്.ഐ വിൽസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് തുടർനടപടികൾ സ്വീകരിച്ചു.












