ടെഹ്റാന്: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്കയെ അറിയിച്ച് ഇറാന്. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി. അതല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധത്തിന് തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഖത്തര്‍ വഴിയാണ് ടെഹ്റാന് തങ്ങളുടെ നിബന്ധനകള്‍ അമേരിക്കയെ അറിയിച്ചത്. ഇറാന് മുന്നോട്ടു വെച്ച നിബന്ധനകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മൊഹ്സെന്‍ റെസായി അല്‍ ജസീറ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കുക, നാവിക ഉപരോധം പിന്‍വലിക്കുക തുടങ്ങിയവയാണ് ഞങ്ങളുടെ നിബന്ധനകള്‍’ റെസായി വ്യക്തമാക്കി. ‘ഈ നിബന്ധനകള്‍ അംഗീകരിക്കുന്നത് വാഷിങ്ടണിന്റെ താല്‍പ്പര്യത്തിന് ഉചിതമാണ്. ട്രംപിന്റെ ഭീഷണികള്‍ കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല. ഒരു നിര്‍ണ്ണായക യുദ്ധത്തിന് ഇറാന് സജ്ജമാണ്.’ റെസായി കൂട്ടിച്ചേര്‍ത്തു.












