മാസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ സർപ്രൈസുകൾക്കപ്പുറത്തേക്ക് പി വി അൻവർ എംഎൽഎ ഒടുവിൽ തന്റെ രാഷ്ട്രീയ അഭയം കണ്ടെത്തിയിരിക്കുന്നു. യുഡിഎഫിലേക്ക് അൻവർ പ്രവേശിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇടയിലാണ് അൻവർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുന്നത്. അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശനം ഒന്നിലേറെ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ്. ബംഗാളിനെ അടക്കിവാഴുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഇന്ത്യ മുന്നണിയുടെ മുഖമാണ്.
ഒരുപക്ഷേ കോൺഗ്രസിന് പോലും അപ്പുറത്തേക്ക് മമതയിലേക്ക് ഇന്ത്യ മുന്നണി കൊണ്ടുവന്ന് എത്തിക്കുവാൻ ശ്രമിക്കുന്നവരും ഏറെയാണ്. പശ്ചിമബംഗാൾ പോലൊരു സംസ്ഥാനത്ത് അധികാരത്തിന്റെ എല്ലാ ഇടനാഴികളിൽ നിന്നും സിപിഎമ്മിനെ തൂത്തെറിഞ്ഞ് പടിപടിയായി ഉയർച്ചകളിലേക്ക് കടന്നുവന്ന ആളാണ് മമതയും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും. ഒരുകാലത്ത് പശ്ചിമബംഗാളിന്റെ അധികാരം അടയ്ക്കുവാണിരുന്ന സിപിഎമ്മിന് ഒന്നുമല്ലാതെ ആക്കിയായിരുന്നു മമതയുടെ ആധികാരിക വിജയം. കേരളത്തിൽ പിവി അൻവറിന്റെ സ്വപ്നവും ഏറെക്കുറെ അതുതന്നെയാണ്. സിപിഎമ്മിന്റെ സമ്പൂർണ്ണമായ പതനം ഓരോ നിശ്വാസത്തിലും ആഗ്രഹിക്കുന്ന അതിനുവേണ്ടി നിലകൊള്ളുന്ന ആളാണ് പി വി അൻവർ.




