കൊച്ചി: വാട്ടർ മെട്രോ വിജയകരമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര ഗവണ്‍മെന്റ്. മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങളുംമികച്ച യാത്രാനുഭവും, പൂര്‍ണമായും പരിസ്ഥിതി സൗഹൃദവുമായ കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികൾക്കു തുടക്കമിടുന്നത്.
കഴിഞ്ഞ നവംബറിലാണ് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ജലഗതാഗത വകുപ്പ്, കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താന്‍ ആവശ്യപ്പെട്ടത്. തുടർന്ന് കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപീകരിക്കാൻ കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. അതെസമയം ഇന്‍ഹൗസ് കമ്മറ്റി രൂപകീരിച്ച് വാട്ടര്‍ മെട്രോ ഇതര സ്ഥലങ്ങളില്‍ ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ തുടങ്ങി. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്ധ സേവനവും തേടും.കേരളത്തിനും കെഎംആര്‍എല്ലിനും വാട്ടര്‍മെട്രോയ്ക്കും ലഭിച്ച വലിയ അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഇത്രയും സ്ഥലങ്ങളിലെ വൈവിധ്യമാര്‍ന്ന ജലകേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ തുടങ്ങുക എന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെങ്കിലും പരിചയ സമ്പന്നരായ മനുഷ്യവിഭവശേഷി ഇക്കാര്യത്തില്‍ കെഎംആര്‍എല്ലിന് കരുത്താണ്.
തടാകം, പുഴ, കായലുകള്‍, ജലാശയങ്ങള്‍, സമുദ്രം തുടങ്ങി വൈവിധ്യമാര്‍ന്നയിടങ്ങളിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത ഒരുങ്ങുന്നത്. ജമ്മു- കാശ്മീരില്‍ വാട്ടര്‍ മെട്രോ ദാല്‍ ലേയ്ക്കിലാണ് അരംഭിക്കുന്നതെങ്കിൽ ഗോഹത്തിയില്‍ ബ്രഹ്മപുത്ര നദിയിലാണ് ആരംഭിക്കാനുദ്ദേശിക്കുന്നത്. അതെസമയം ആന്തമാനിലാകട്ടെ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.സാധ്യത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാം എന്നതില്‍ അന്തിമ തീരുമാനം തയ്യാറായാൽ ആ സ്ഥലങ്ങളിലെ വാട്ടര്‍ മെട്രോയുടെ വിശദ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. അഹമ്മദാബാദ്-സബര്‍മതി, മംഗലാപുരം, ഗോവ, സൂറത്ത്, അയോധ്യ, ധുബ്രി, ഗോഹത്തി, കൊച്ചി, കൊല്ലം, ലക്ഷദ്വീപ്, ആന്തമാന്‍, കൊല്‍ക്കത്ത, മുംബൈ, പാട്‌ന, പ്രയാഗ്രാജ്, ശ്രീനഗര്‍, വാരണാസി, വാസായ് എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോയ്ക്കുള്ള സാധ്യത പരിഗണിക്കുന്നത്.




