നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒന്നര വർഷക്കാലം മാത്രം ബാക്കിനിൽക്കെ പാർട്ടികളും മുന്നണികളും എങ്ങനെയും പരമാവധി മണ്ഡലങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. അധികാരം നിലനിർത്തേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്. എങ്ങനെയും തിരികെ അധികാരത്തിൽ എത്തുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. കരുത്ത് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയും കേരളത്തിൽ അപ്രസക്തമാകുന്ന സ്ഥിതിയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഓരോ മുന്നണിയും പാർട്ടികളും നടത്തുന്നത്. സമീപകാലത്ത് തങ്ങളിൽ നിന്നും അകന്നവരെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളും അതാത് പാർട്ടികൾ നടത്തുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി 35 സീറ്റുകളിൽ എങ്കിലും വിജയിക്കുമെന്ന അവകാശവാദം ഒക്കെ നടത്തിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ അതിനു മുൻപ് തുറന്ന നേമത്തെ അക്കൗണ്ട് പൂട്ടുന്ന ഗതിയായിരുന്നു ഉണ്ടായത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ പോലും പാർട്ടി തകർന്നു തരിപ്പണമായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 15 സീറ്റുകളിൽ മാത്രമാണ് ബിജെപി ഒരു ശക്തമായ മത്സരത്തിന് ശ്രമം നടത്തുന്നത്. ഇതിൽ ആകട്ടെ അഞ്ചു മണ്ഡലങ്ങളിൽ മാത്രമാകും പാർട്ടി വിജയപ്രതീക്ഷ വെക്കുന്നതും. പാലക്കാട്, വട്ടിയൂർക്കാവ്, നേമം, മഞ്ചേശ്വരം, തൃശൂർ എന്നീ അഞ്ചു മണ്ഡലങ്ങളിലാകും ബിജെപി പ്രധാനമായും ലക്ഷ്യം വെക്കുക. എന്നാൽ ഈ മണ്ഡലങ്ങളിൽ അടുത്ത തവണ മികച്ച പെർഫോമൻസ് കാഴ്ചവെക്കും എന്നത് അത്രകണ്ട് ഉറപ്പുള്ള കാര്യമല്ല.




