പത്തനംതിട്ടയിൽ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സംഘത്തിനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെ സ്ഥലംമാറ്റി.അന്വേഷണ വിധേയമായിട്ടാണ് എസ്പിയുടെ നടപടി. അന്വേഷണത്തിന് ശേഷം തുടര്‍നടപടി ഡിഐജി സ്വീകരിക്കും. മര്‍ദ്ദനത്തില്‍ തോളെല്ലിന് പൊട്ടലേറ്റ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ പരാതിയിലാണ് കേസെടുത്തത്.
മര്‍ദ്ദനത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ ഇന്നലെ രാത്രിയാണ് പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. മർദ്ദനത്തിൽ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റ അഞ്ചുപേര്‍ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. കൂടാതെ ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചതെന്നും പിന്നാലെ സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ മര്‍ദ്ദിച്ചെന്നും സംഘം ആരോപിച്ചു.






