കയർ ബോർഡിൽ മാനസിക പീഡനമെന്ന് പരാതി നൽകിയ ജീവനക്കാരി മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സകയിലായിരുന്ന ക്യാന്‍സര്‍ അതിജീവിത കൂടിയായ ജോളി മധുവാണ് മരിച്ചത്. അതേസമയം കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെ പരാതി ഉയർത്തിയിരിക്കുകയാണ് ജോളി മധുവിന്റെ കുടുംബം . വിധവയും അര്‍ബുദ ബാധിതയുമായ ജോളി മധുവിന് അവശേഷിക്കുന്നത് മൂന്നുവര്‍ഷത്തെ സര്‍വീസ് മാത്രമായിരുന്നു.
ഇതിനിടയിലാണ് പ്രതികാര നടപടിയായി ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നടപടിയിൽ രോഗിയാണെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് കുടുംബം പറയുന്നു. ഇത് ഇവരെ മാനസികമായി തകര്‍ത്തിരുന്നു. അതിനു ശേഷമായിരുന്നു സെറിബ്രല്‍ ഹെമറേജ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി ജോളി കത്തയച്ചിരുന്നു. കത്തുകള്‍ അയച്ചതിന്റെ പേരിലും പ്രതികാര നടപടികള്‍ ഉണ്ടായെന്ന് കുടുംബം പറഞ്ഞു. എന്നാൽ വിഷയത്തില്‍ കയര്‍ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.






