വിദ്യാർത്ഥി-യുവജന സംഘടനകളുടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളൊന്നുമല്ല ശശി തരൂർ. അതുകൊണ്ടുതന്നെ കോൺഗ്രസിനോട് തരൂരിന് അത്രകണ്ട് ആത്മാർത്ഥമായ പ്രതിബദ്ധതയൊന്നുമില്ല. നാലുതവണ എംപിയായി എന്നതിനപ്പുറത്തേക്ക് കോൺഗ്രസിന്റെ പ്രാദേശികമായ യാതൊരു സ്ഥാനമാനങ്ങളിലും അദ്ദേഹം ഒരു നിമിഷം പോലും ഇരുന്നിട്ടുമില്ല. അയാൾക്കുവേണ്ടി നാലുതവണ മത്സരിക്കുമ്പോഴും പോസ്റ്റർ ഒട്ടിച്ചവരുടെയും ചുമർ എഴുതിയവരുടെയും കഷ്ടപ്പാടുകളെ പറ്റി അയാൾക്ക് ധാരണയും ഉണ്ടാകില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം പാർട്ടിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം സമീപനങ്ങളുമായി മുന്നോട്ടുപോകുന്നത്.
സ്വന്തം പാളയത്തിലേക്ക് ശശി തരൂർ വീണ്ടും വെടിപൊട്ടിച്ചതോടെ കരുതലോടെ നീങ്ങാനാണ് പാർട്ടി ആലോചിക്കുന്നത്. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂർ ഇപ്പോൾ പറഞ്ഞതാണ് കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കിയത്.
ഏപ്രിലിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സമ്മേളനം വിളിച്ചുചേർക്കാൻ എഐസിസി ഒരുങ്ങുന്നതിനിടയിൽ തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പോകേണ്ടെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കു പിന്നാലെ നേതാക്കൾ പോകരുതെന്ന സൂചന സംസ്ഥാനനേതൃത്വത്തിനും എഐസിസി നൽകിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനവും സംസ്ഥാനസർക്കാരിന്റെ വികസനനേട്ടവും തരൂർ മുൻപ് പ്രകീർത്തിച്ചിരുന്നു.






