വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്ന് മാസങ്ങളേറെ പിന്നിടുമ്പോഴും അവിടുത്തെ ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു ഉത്കണ്ഠയും ഇല്ലാത്ത മട്ടാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത് കഴിഞ്ഞദിവസമാണ്. കേന്ദ്ര വായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലായിരുന്നു വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്. കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും എസ്. ഈശ്വരനും ഉൾപ്പെട്ട ബെഞ്ച് മുന്നറിയിപ്പ് നൽകി.
വായ്പാ വിനിയോഗ തീയതി ഡിസംബർ 31ലേക്കു മാറ്റിയ തീരുമാനം എപ്പോഴാണ് എടുത്തത്, അത് എന്നാണ് അറിയിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടിയ ശേഷമായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. കോടതിക്കു വേറെ ഒന്നും ചെയ്യാനില്ല എന്നു കരുതരുത്. ഡിസംബർ 31നു പോലും ജോലികൾ തീരണമെന്നില്ല. അങ്ങനെയല്ലെങ്കിൽ മറ്റ് അജൻഡകളുണ്ടെന്ന് കരുതേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച തന്നെ കര്‍ശനമായും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്കി. കേന്ദ്രം സമയം നീട്ടി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.അതിനിടെ, ഉരുൾപൊട്ടൽ പുനരധിവാസം ഒച്ചിഴയുന്ന വേഗതയിൽ പോവുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ അതൃപ്തി അറിയിച്ചതിന്റെ വാർത്തകളും പുറത്തുവന്നു.
വയനാട്ടിലെ ദുരിതബാധിതർക്ക് ചികിത്സാ സഹായം നൽകുന്നുണ്ട്. എന്നാൽ, അതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ അടയിരുന്നു. മറ്റൊരു കൂട്ടർ ഇനി ചികിത്സ നൽകുന്നത് മെഡിക്കൽ കോളെജിലെ ചികിത്സയ്ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഫയലിൽ രേഖപ്പെടുത്തി. ഇതിനുപുറമെയാണ് 300 രൂപയുടെ ദിന ബത്തയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ സർക്കാരിന്റേതിൽനിന്ന് വിരുദ്ധ നിലപാടെടുത്തത്. 2188 പേർക്കാണ് ഇപ്പോൾ 300 രൂപ പ്രതിദിന ബത്ത നൽകുന്നത്. അത് മൂന്നിലൊന്നുപേർക്കായി പരിമിതപ്പെടുത്താനായിരുന്നു ഉദ്യോഗസ്ഥ നീക്കം.






