സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുകയാണ്. ദിനംപ്രതി നാം അറിയുന്നതും കേൾക്കുന്നതുമെല്ലാം ഞെട്ടുന്ന ഭയാനകമായ കുറ്റകൃത്യങ്ങളെ പറ്റിയാണ്. സമൂഹത്തിന്റെ എല്ലാ കോണുകളിലും മുൻപൊരിക്കലും കേട്ടുകേൾവി പോലുമില്ലാത്ത തരത്തിൽ ക്രമസമാധാന നില തകർന്നു തരിപ്പണമായിരിക്കുന്നു. ക്രിമിനലുകൾ നിറഞ്ഞ നാടായി നമ്മുടെ കേരളം മാറിയിരിക്കുന്നു.
കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്നതിന്റെ ആനുപാതികമായി ജയിലുകള്‍ നിറഞ്ഞുകവിയുകയാണ്. പരമാവധി ശേഷിയെക്കാള്‍ 2699 തടവുകാരാണ് സംസ്ഥാനത്തെ ജയിലുകളിൽ. രണ്ട് സെന്‍ട്രല്‍ ജയിലുകളില്‍ പരമാവധി എണ്ണത്തിന്റെ ഇരട്ടിയോളം തടവുകാരാണുള്ളത്. കണ്ണൂര്‍ വനിതാ ജയിലിലും തടവുകാരുടെ എണ്ണം നിലവിൽ കൂടുതലാണ്.
തെക്ക്, മധ്യ, വടക്കന്‍ മേഖലകളായാണ് സംസ്ഥാനത്തെ ജയിലുകളെ തിരിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായി കേരളത്തില്‍ 57 ജയിലുകളാണ് ഉള്ളത്. 57 ജയിലുകളിലായി പരമാവധി പാര്‍പ്പിക്കാവുന്ന തടവുകാരുടെ എണ്ണം 7823 ആണ്. തെക്കന്‍ മേഖലയില്‍ 2262, മധ്യ മേഖലയില്‍ 2482,വടക്കന്‍ മേഖലയില്‍ 3079 എന്നിങ്ങനെയാണ് പരമാവധി ശേഷി.






