പാലക്കാട്: പാലക്കാട് മലമ്പുഴ മണ്ഡലത്തിൽ എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ദീർഘകാല പേഴ്സണൽ അസിസ്റ്റന്റായിരുന്ന സുരേഷിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ സുരേഷുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടത്തിയതായാണ് വിവരം.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മലമ്പുഴയിൽ ഇത്തവണ വലിയ മുന്നേറ്റം സാധ്യമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ദീർഘകാലം വി. എസ്. അച്യുതാനന്ദനോടൊപ്പം പ്രവർത്തിച്ച അനുഭവവും വ്യക്തിപരമായ അടുപ്പവും മണ്ഡലത്തിൽ അനുകൂലമായി മാറുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
അതേസമയം, മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് എ. സുരേഷ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച അദ്ദേഹം, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് ഏകദേശം 11 വർഷമായെങ്കിലും ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായാണ് താൻ തുടരുന്നതെന്നും മറ്റൊരു പാർട്ടിയിൽ ചേരാനുള്ള ഉദ്ദേശമില്ലെന്നും പറഞ്ഞു.






