കൊല്ലം : കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനും പനിക്കും ചികിത്സ തേടിയെത്തിയ യുവതിക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയെത്തുടർന്ന് പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ മാറി നൽകി. ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് തിങ്കളാഴ്ച ആശുപത്രിയിൽ വെച്ച് ഈ ദുരനുഭവമുണ്ടായത്. പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ കുത്തിവെപ്പെടുക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കുത്തിവെപ്പ് എടുക്കുന്ന മുറിയിലെത്തിയ യുവതിക്ക്, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നായയുടെ കടിയേറ്റ മറ്റൊരാൾക്കായി കരുതിവെച്ചിരുന്ന വാക്സിൻ മാറി നൽകുകയായിരുന്നു.
സംഭവസമയത്ത് കുത്തിവെപ്പ് മുറിയിൽ നായയുടെ കടിയേറ്റ മറ്റൊരു രോഗിയും ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന രണ്ട് നഴ്സുമാരിൽ ഒരാൾ നായ കടിച്ചയാളിനുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചിൽ നിറച്ചുവെച്ച ശേഷം യുവതിക്ക് നൽകാനുള്ള ശ്വാസംമുട്ടലിന്റെ മരുന്നെടുക്കാൻ അകത്തേക്ക് പോയി. ഈ സമയം മുറിയിലുണ്ടായിരുന്ന രണ്ടാമത്തെ നഴ്സ്, സിറിഞ്ചിൽ തയ്യാറാക്കി വെച്ചിരിക്കുന്നത് ശ്വാസതടസ്സത്തിനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിച്ച് യുവതിക്ക് കുത്തിവെക്കുകയായിരുന്നു. ആദ്യത്തെ നഴ്സ് മരുന്നുമായി തിരികെ എത്തിയപ്പോഴാണ് കുത്തിവെപ്പ് മാറിപ്പോയെന്ന വിവരം തിരിച്ചറിഞ്ഞത്.
സംഭവം വിവാദമായതോടെ കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുത്തിവെപ്പ് നൽകിയ നഴ്സിനെ ഉടനടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


