ഗാന്ധിനഗർ: വാടക നൽകാൻ കഴിയാത്ത സാഹചര്യം മുതലെടുത്ത് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ സമ്മതം നൽകിയെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മോർബിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പീഡനത്തിനിരയായ സ്ത്രീയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 55കാരനായ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷം ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അധികൃതർ അറിയിച്ചു. കേസിൽ ഉൾപ്പെട്ട വീട്ടുടമയുടെ ബന്ധുവിനായി തിരച്ചിൽ തുടരുകയാണ്.
തൊഴിൽ തേടി ആറുമാസം മുമ്പാണ് കുടുംബം മോർബിയിലെത്തിയത്. രണ്ടായിരം രൂപ മാസവാടകയ്ക്ക് വീട് എടുത്തിരുന്നുവെങ്കിലും കുടുംബത്തിന്റെ വരുമാനം കുറഞ്ഞതോടെ വാടക നൽകാൻ ബുദ്ധിമുട്ട് നേരിട്ടതായി പൊലീസ് പറയുന്നു.
ഇതിനുശേഷം വീട്ടുടമ സ്ത്രീയെയും 13 വയസുള്ള മകളെയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. വീട്ടുടമയുടെ ബന്ധുവും പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണവും കേസിലുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






