മൂന്നാർ: ഒന്നരക്കോടി രൂപയുടെ പച്ചക്കറികൾ വാങ്ങി വട്ടവടയിലെ കർഷകരെ കബളിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. ഏകദേശം ഒന്നര വർഷത്തിന് ശേഷം ചെന്നൈയിൽ വെച്ചാണ് പ്രതിയായ ചെണ്ടുവര എസ്റ്റേറ്റ് പിആർ ഡിവിഷനിലെ എസ്. യേശുരാജ് (32) മൂന്നാർ പൊലീസിന്റെ പിടിയിലായത്.
പണം നൽകാത്തതിനെ തുടർന്ന് ഹോർട്ടികോർപ്പിന് പച്ചക്കറികൾ നൽകുന്നത് കർഷകർ ഒരു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു. പിന്നീട് സ്വകാര്യ കമ്പനി കർഷകരിൽ നിന്നും പച്ചക്കറി സ്വീകരിക്കാൻ തുടങ്ങി. കമ്പനി ജീവനക്കാരനായ യേശുരാജിനായിരുന്നു ദൗത്യത്തിന്റെ ചുമതല. എന്നാൽ, യേശുരാജ് കമ്പനിയെ വിവരമറിയിക്കാതെ ഒന്നരക്കോടി രൂപയുടെ പച്ചക്കറികൾ സമാഹരിച്ചു തമിഴ്നാട്ടിലെ വിപണിയിൽ വിറ്റു. കർഷകർ പണം ചോദിച്ച് കമ്പനിയെ സമീപിച്ചതോടെയാണു തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ഇയാൾ ഒളിവിൽ പോയി.
എസ്ഐ ഷാജി ആൻഡ്രൂസിന്റെ നേതൃത്വത്തിൽ, എഎസ്ഐ സാജു പൗലോസ്, സിപിഒമാരായ മണികണ്ഠൻ, ഡോണി ചാക്കോ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് യേശുരാജിനെ പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




