രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വിടപറഞ്ഞ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി യുവാവ്. നടിയുടേത് അപകടമരണമല്ലെന്നാണ് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ മരണത്തിൽ തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെയാണ് ചിട്ടിമല്ലു ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപണത്തിൽ പറയുന്നു. ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഈ ഭൂമി തനിക്ക് വിൽക്കാൻ സൗന്ദര്യയ്ക്കും സഹോദരനും മേൽ മോഹൻബാബു സമ്മർദ്ദം ചെലുത്തിയതായി പരാതിക്കാരനായ ചിട്ടിമല്ലു ആരോപിച്ചു. ഇതിൽ സൗന്ദര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചിട്ടിമല്ലു ആരോപിച്ചു.
2004 ഏപ്രിൽ 17-ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് സൗന്ദര്യ മരിച്ചത്. നടി സഞ്ചരിച്ച അഗ്നി ഏവിയേഷന്റെ ചെറുവിമാനം തകർന്നുവീഴുകയായിരുന്നു. നടിയുടെ മരണശേഷം മോഹൻ ബാബു ഭൂമി കെെവശപ്പെടുത്തിയെന്നും ചിട്ടിമല്ലു പറഞ്ഞു.






