കോഴിക്കോട്: ശശി തരൂർ എം പി യെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കോണ്‍ഗ്രസുകാർ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവര്‍ത്തിക്കണം. അത് ശശി തരൂർ മാത്രമല്ല താൻ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തകരുടെയും ചുമതലയാണ്. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ആരും മുകളിൽ നിന്ന് കെട്ടിയിറക്കി വരുന്നവരെല്ല. പുറത്തു വന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ കയ്യടി കിട്ടുമായിരിക്കും പക്ഷെ കയ്യടിക്ക് ഉപരിയായി പാർട്ടിയുമായി ബന്ധപ്പെട്ട് നിന്ന് പ്രവർത്തിക്കണം. ഇതിന് കഴിയില്ലെങ്കിൽ സ്വതന്ത്ര സ്വതന്ത്രനായി നിന്നു മത്സരിച്ച വിജയിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.
സ്വതന്ത്രനായി നിന്ന് മത്സരിച്ച് വിജയിച്ചാൽ പാർട്ടി പറയുന്നത് ഒന്നും കേൾക്കേണ്ട കാര്യമില്ല. പാർട്ടി നിർദ്ദേശിച്ചില്ലെങ്കിലും ഞാൻ പോകുമെന്ന് പറയുന്ന നിലപാട് ശരിയല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കോൺഗ്രസിന് ഒരു അഭിപ്രായം ഉണ്ട്, അത് സ്വീകരിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. കോൺഗ്രസ് എന്ന സംഘടനയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലേക്ക് ആരു പോയാലും അത് ശരിയല്ല. ഏതു വലിയവൻ ആയാലും ചെറിയവനും ആയാലും, പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം. വർക്കിംഗ് കമ്മിറ്റി മെമ്പർ എന്ന വലിയ പദവിയിൽ ഇരിക്കുന്നയാൾ ഇത്തരം നിലപാട് എടുക്കുമ്പോൾ അത് ക്ഷീണം ചെയ്യുമോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കേണ്ടതാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.






