കൊച്ചി: ദത്തുപുത്രിയുടെ പെരുമാറ്റരീതികള്‍ അംഗീകരിക്കാനാകാത്തതിനാല്‍ ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു. നാലു വര്‍ഷത്തോളമായി തന്റെ ഒപ്പം ജീവിക്കുന്ന 13- കാരിയെ ദത്ത് റദ്ദാക്കി മടക്കി അയക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് ഹര്‍ജിക്കാരിയോടും കുട്ടിയോടും സംസാരിച്ച് റിപ്പോര്‍ട്ട് നല്കാന് വിക്ടിം റൈറ്റ്സ് സെന്ററിന്റെ ചുമതലയുള്ള അഭിഭാഷകയെ ചുമതലപ്പെടുത്തി. ഇരുവരുമായി സംസാരിച്ച അവര്‍ ദത്ത് റദ്ദാക്കുന്നതാണ് അഭികാമ്യം എന്ന് റിപ്പോര്‍ട്ട് നല്കി. ഇത്തരം അവസ്ഥകള്‍ ഇനിയും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ദത്ത് നല്കുന്ന നിയമത്തിലടക്കം മാറ്റം വേണമെന്ന നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി. വിഷയം ഹൈക്കോടതി ഒക്ടോബര്‍ 22- ന് വീണ്ടും പരിഗണിക്കും.
2021-ല്‍ ഒന്‍പത് വയസ്സുള്ളപ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് ഹര്‍ജിക്കാരി കുട്ടിയെ നിയമപരമായി ദത്തെടുത്തത്. അവിവാഹിതയാണ് ഹര്‍ജിക്കാരി. കുട്ടി ഇപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. അസ്വാഭാവികമായി പെരുമാറുന്നു, ദേഷ്യപ്പെടുന്നു, പണം മോഷ്ടിക്കുന്നു തുടങ്ങിയ പരാതികളാണ് ഉന്നയിക്കുന്നത്.
കുട്ടി നേരത്തേ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം അധികൃതര്‍ മറച്ചുവെച്ചുവെന്നും പരാതിയുണ്ട്. കൗണ്‍സിലിങ് അടക്കം നല്‍കിയെങ്കിലും പെരുമാറ്റത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്നും ഹര്‍ജിക്കാരി പറയുന്നു.
വിക്ടിം റൈറ്റ്സ് സെന്റര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരി ഒരു കുട്ടിയെ എടുത്തുവളര്‍ത്താന്‍ മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും ദത്ത് റദ്ദാക്കുന്നതാണ് ഉചിതമെന്നുമാണ് അറിയിച്ചത്. കുട്ടി വൈകാരികമായ ഒട്ടേറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും വിശദീകരിച്ചു. തുടര്‍ന്നാണ് ദത്ത് നല്കുന്ന കാര്യത്തില്‍ നിയമത്തിലടക്കം വേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചത്. നേരത്തേ തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരും ദത്ത് റദ്ദാക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.






