അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനി ഒഴിഞ്ഞുമാറുന്നുവെന്ന് വിമർശനം. കുറ്റം പൈലറ്റുമാരുടെതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാരോപിച്ച് പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. വിമാനത്തിനും എഞ്ചിന്‍ ഫ്യുവല്‍ സ്വിച്ചുകള്‍ക്കും യാതൊരു തകരാറുമില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വാദം.
ഫ്യുവല്‍ എഞ്ചിന്‍ സ്വിച്ചുകള്‍ ഓഫായതാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള പൈലറ്റുമാരുടെ ചില സംഭാഷണങ്ങളും പുറത്തുവന്നിരുന്നു. ഫ്യുവല്‍ ലോക്കിംഗ് സിസ്റ്റം എല്ലാ ബോയിങ് വിമാനങ്ങള്‍ക്കും ഒരുപോലെ തന്നെയാണെന്നും ഇവ വളരെ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടതാണെന്നുമാണ് അമേരിക്കന്‍ എഫ്എഎയുടെ വിശദീകരണം.
എന്നാൽ അപകടത്തിന്റ കാരണം പൈലറ്റുമാരുടെ മാത്രം പിഴവാണെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്. സ്വിച്ചുകള്‍ക്ക് ഇരുവശവും സംരക്ഷണ ബ്രാക്കറ്റുകള്‍ ഉള്ളതിനാല്‍ അബദ്ധത്തില്‍ കൈതട്ടി സ്വിച്ച് ഓഫ് ആകാനുള്ള സാധ്യത ഇല്ല. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറിന്റെ പൂര്‍ണ്ണ ഓഡിയോയും ട്രാന്‍സ്‌ക്രിപ്റ്റും പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ എന്നാണ് പൈലറ്റ്മാരുടെ നിലപാട്.
Content: Ahmedabad plane crash: Boeing says fuel switches not faulty






