കെപിസിസി പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ സുധാകരന്റെ വാദം തള്ളി എഐസിസി. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചിരുന്നുവെന്നും സംസ്ഥാന നേതാക്കളോട് സംസാരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കിയത് ദീപാദാസ് മുൻഷിയാണെന്നും സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കളാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ അറിയിച്ചു. കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത കടുത്ത അതൃപ്തി ഉണ്ടെന്നും ചില നേതാക്കളുടെ താൽപര്യമാണ് മാറ്റത്തിന് പിന്നിലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. എഐസിസി കേരളത്തിന്റെ മുഴുവൻ ചുമതലയും തന്നെ ഏൽപ്പിക്കുന്നതായാണ് വിവരം ലഭിച്ചത്.
പിന്നെ എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അറിയില്ല. അങ്ങനെ മാറ്റേണ്ടതുണ്ടായിരുന്നോ എന്ന് കെ സുധാകരൻ ആരാഞ്ഞു. രാഹുലും മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായിട്ടില്ല. തന്നെ മാറ്റിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ കെണിഞ്ഞ ബുദ്ധിയാണെന്നും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് തന്റെ നേതൃത്വം ആവശ്യമായിരുന്നു എന്നും സുധാകരൻ വിമർശിച്ചു.






