ദുബായ്: യുഎഇ വ്യോമപാതയിൽ ഗതാഗതം സാധാരണ നിലയിലാകുന്നതിനൊപ്പം വിമാന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫെബ്രുവരി 28 മുതൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ സർവീസുകൾ വർധിക്കുകയും വിമാനങ്ങളിലെ സീറ്റുകളുടെ ലഭ്യത കൂടുകയും ചെയ്യുന്നതാണ് നിരക്ക് കുറയാനുള്ള പ്രധാന കാരണം. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഗണ്യമായ ഇടിവുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ദിവസേന 40 സർവീസുകൾ നടത്തിയിരുന്ന ഇൻഡിഗോ നിലവിൽ അതിന്റെ പകുതിയിൽ താഴെ മാത്രമാണ് സർവീസ് നടത്തുന്നത്. സർവീസുകൾ പൂർണ ശേഷിയിൽ പുനരാരംഭിച്ചാൽ നിരക്കുകൾ പകുതിയോളം കുറഞ്ഞേക്കുമെന്നാണ് കണക്കുകൂട്ടൽ.
ഏപ്രിൽ ആദ്യം ഇന്ത്യയിലേക്കുള്ള വൺവേ ടിക്കറ്റിന് 1800 മുതൽ 2000 ദിർഹം വരെയായിരുന്നു നിരക്ക്. ഇത് കഴിഞ്ഞ വർഷത്തെ വേനൽക്കാല നിരക്കുകളിലേക്കാണ് താഴാൻ സാധ്യത. ബലിപെരുന്നാളും സ്കൂളുകളുടെ മിഡ്-ടേം അവധിയും ഒരുമിച്ചുവരുന്നതോടെ കൂടുതൽ പേർ യാത്രയ്ക്ക് പദ്ധതിയിടുന്നുണ്ട്.
അതേസമയം, അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള യാത്രകളിൽ നിരക്ക് കുറയാൻ ഓഗസ്റ്റ് വരെ സമയം വേണ്ടിവരുമെന്നാണ് സൂചന. ചില വിമാനക്കമ്പനികൾ അവരുടെ സർവീസുകൾ മറ്റ് റൂട്ടുകളിലേക്ക് മാറ്റിയതിനാൽ ഉടൻ സർവീസ് വർധന പ്രതീക്ഷിക്കാനാകില്ല.
എന്നിരുന്നാലും, നിരക്കുകൾ ഉടൻ തന്നെ സംഘർഷത്തിന് മുൻപുണ്ടായിരുന്ന താഴ്ന്ന നിലയിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തൽ. ആഗോളതലത്തിൽ എണ്ണവില ഉയർന്നതും ചില വ്യോമപാതകളിലെ നിയന്ത്രണങ്ങളും യാത്രാചെലവിനും സമയത്തിനും ഇപ്പോഴും ബാധകമാണ്.




