കൊച്ചി: കോതമംഗലം അന്‍സില്‍ കൊലക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കി നൽകിയത് എനര്‍ജി ഡ്രിങ്കില്‍. പെണ്‍സുഹൃത്തിന്റെ വീട്ടിൽ നടന്ന തെളിവെടുപ്പിൽ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ് അന്‍സില്‍. അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് മറ്റൊരു സുഹൃത്ത് വഴിയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
അന്‍സിലിനെ പ്രതി പലതവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഭയം മൂലം അന്‍സില്‍ പ്രതിയുടെ വീട്ടിലേക്ക് വന്നിരുന്നില്ല. മറ്റൊരു സുഹൃത്ത് വഴി ആസൂത്രിതമായാണ് അന്‍സിലിനെ വീട്ടിലെത്തിച്ചത്. കേസിൽ പെൺസുഹൃത്ത് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകം നടത്തുന്നതിന് യുവതി വിഷം വാങ്ങിയ കടയില്‍ തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ശാസ്ത്രീയ തെളിവുകള്‍ കൂടി കണ്ടെത്തി കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം.
കോതമംഗലം സ്വദേശി അന്സിലിന് വിഷം നല്‍കുന്നതിന് ഒരു മാസം മുന്‍പ് തന്നെ കോതമംഗലം ചെറിയ പള്ളിത്താഴത്തുള്ള വളക്കടയില്‍ നിന്നും യുവതി നേരിട്ട് എത്തി കളനാശിനി വാങ്ങി. ഒരു ലിറ്ററിന്റെ കളനാശിനിക്ക് ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. തെളിവെടുപ്പിനിടെ കടയില്‍ ഉള്ളവര്‍ യുവതിയെ തിരിച്ചറിയുകയും ചെയ്തു. അന്‍സിലുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ അൻസിലിനെ വക വരുത്താന്‍ യുവതി ഒരു മാസം മുമ്പ് തന്നെ പദ്ധതി ഇട്ടിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.






