മംഗളൂരു: കർണാടകയിലെ മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയിലാണ് മൃതദേഹം സംസ്കരിക്കുന്നത്. ചടങ്ങുകൾക്കായി മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുപോകും. ഞായാറാഴ്ച ഉച്ചയോടെ മംഗളൂരുവിനു സമീപം കുഡുപ്പുവിലാണ് ക്രൂര കൊലപാതകം നടക്കുന്നത്.
മംഗളൂരു കുലശേഖരയിൽ 25 പേരടങ്ങുന്ന സംഘം അഷ്‌റഫിനെ മർദിച്ച് കൊല്ലുകയായിരുന്നു. ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. കുഡുപ്പുവിലെ ക്ഷേത്രത്തിനു സമീപം പ്രാദേശിക ക്രിക്കറ്റ് മത്സരം കാണാനെത്തിയതായിരുന്നു അഷ്റഫ്. യുവാവ് തര്‍ക്കിക്കാന്‍ വന്നതും മത്സരം തടസപ്പെടുത്തിയതുമാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായാണ് റിപ്പോർട്ട്.






