മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെയാകും ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക.
രാവിലെ തൃശൂരിലെത്തി കെ കരുണാകരന്‍ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ച നടത്തിയശേഷമാകും ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക. ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തി ഷൗക്കത്ത് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയുടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടുകയും ചെയ്തിരുന്നു.
തന്റെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സ്ഥാനാർത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമ്മാണ്. പാർട്ടി ചിഹ്നത്തിൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നിലമ്പൂരിൽ സ്ഥാനാർത്ഥി ഉണ്ടായത്. അൻവറിന്റെ കാര്യം പറയേണ്ടത് കോൺഗ്രസിലെ മുതിർന്ന നേതാക്കളാണെന്നും ആര്യാടൻ ഷൗക്കത്ത് പറയുന്നു. ആര് എതിര്‍സ്ഥാനാര്‍ത്ഥിയായാലും നിലമ്പൂരിനെ തിരിച്ചുപിടിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് അദ്ദേഹം വ്യക്തമാക്കി.






