തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി തോട്ടുപറമ്പിൽ സ്വദേശി അമൽ ബൈജു ആണ് പിടിയിലായത്.
ഞായറായ്ച്ച രാത്രി 11 മണിയോടെ റസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങിയ ദമ്പതികൾക്ക് നേരെയായിരുന്നു അമലിന്റെ ആക്രമണം. ലഹരിയിലായിരുന്ന ഇയാൾ സ്ത്രീയുടെ കൈ പിടിച്ച് വലിച്ചുവെന്നാണ് പരാതി
ഭർത്താവ് വിവരം അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലൂടെയാണ് അമൽ ബൈജുവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
സിസിടിവിയിൽ അമലിനൊപ്പം മറ്റ് രണ്ട് യുവാക്കളെയും കണ്ടിരുന്നതിനാൽ അവർക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത അമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഞ്ച് വർഷം മുമ്പ് ബംഗളൂരുവിൽ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിൽ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.






