ക്രിക്കറ്റ് താരങ്ങൾ ജോലിഭാരമെന്നു പറഞ്ഞ് മത്സരങ്ങൾ തിരഞ്ഞെടുത്ത് കളിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ബിസിസിഐ. വ്യക്തിയേക്കാൾ പ്രധാനം ടീമിനാണെന്നും അതുകൊണ്ടു തന്നെ ഒരു മികച്ച ടീമിനെ പടുത്തുയര്‍ത്തുക എന്നതിലാണ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ശ്രദ്ധിക്കുന്നത്. അതുകൊണ്ടു തന്നെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മുഹമ്മദ് സിറാജിന്റെ പ്രകടനം ജോലിഭാരം എന്നതിനെ പൊളിച്ചടുക്കുന്നതായിരുന്നു. ജോലിഭാരം കൈകാര്യം ചെയ്യാനെന്ന പേരിൽ താരങ്ങൾ നിർണായക മത്സരങ്ങളിൽ നിന്ന് വരെ വിട്ടുനിൽക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഫാസ്റ്റ് ബൗളർമാരുടെ ജോലിഭാരം പരിഗണിക്കേണ്ടതുണ്ടെങ്കിലും ഭാവിയിൽ അതിന് നിയന്ത്രണങ്ങൾ വന്നേക്കും.






