മുംബൈ: ജൂണ്‍ മൂന്നിന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപനച്ചടങ്ങില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥർക്ക് ആദരമൊരുക്കാന്‍ ബിസിസിഐ. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം.
ഉന്നത സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐ ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, ചീഫ് ഓഫ് നേവി സ്റ്റാഫ് ദിനേഷ് കെ തൃപാഠി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എ പി സിംഗ് എന്നിവരെയാണ് ഐപിഎല്‍ സമാപനച്ചടങ്ങിലേക്ക് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്.
മിലിട്ടറി ബാന്‍ഡിന്‍റെ പ്രകടനവും ഐപിഎല്‍ ഫൈനലിന് മുമ്പ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറും. സമാപനച്ചടങ്ങില്‍ പ്രമുഖ ഗായകരെയും പങ്കെടുപ്പിച്ചുള്ള സംഗീതനിശയും ഉണ്ടാകുമെന്നാണ് സൂചന. ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ ഫൈനലും സമാപന ചടങ്ങുകളും നടക്കുക.






