എറണാകുളം: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഏബൽ സിജുവിന്റെ (16) മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. അധ്യാപകരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന സഹപാഠികളുടെ ആരോപണത്തെ തുടർന്നാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജുവാണ് കേസെടുത്തത്. സംഭവത്തിൽ പുത്തൻകുരിശ് എസ്എച്ച്ഒയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കമ്മീഷന്റെ നിർദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ തമ്മാനിമറ്റം ചിറമ്പാട്ട് ഏബൽ സിജുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അധ്യാപകർ ഫോണുകൾ പിടിച്ചെടുത്ത് രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു. ഫോൺ പരിശോധിച്ചതിലുണ്ടായ മനോവിഷമമാണ് ഏബലിന്റെ മരണത്തിന് കാരണമെന്നാണ് സഹപാഠികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചത്. എന്നാൽ അധ്യാപകർ ഫോണുകൾ പരിശോധിച്ചിട്ടില്ലെന്നും പ്രത്യേക കവറുകളിലാക്കി രക്ഷിതാക്കൾക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ വിശദീകരണം നൽകാനും വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകാനുമായി തിങ്കളാഴ്ച സ്കൂളിൽ രക്ഷാകർത്തൃയോഗം ചേർന്നിരുന്നു. യോഗത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകർക്കെതിരെ വിമർശനം ഉന്നയിച്ചു. ചില രക്ഷിതാക്കൾ വിദ്യാർത്ഥികളോട് കയർത്തതോടെ യോഗത്തിൽ സംഘർഷാവസ്ഥയുണ്ടായി. അധ്യാപകർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
തുടർന്ന് വിദ്യാർത്ഥികൾ കൂട്ടമായെത്തി അധ്യാപകർക്കെതിരെ പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയയായ അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതായും മാനേജർ വ്യക്തമാക്കി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.












