ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനച്ചടങ്ങായ ബീറ്റിംഗ് റിട്രീറ്റിൽ പങ്കെടുക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ബിജെപി രൂക്ഷമായി വിമർശിച്ചു. ഇരുവരും സൈന്യത്തെയും ഭരണഘടനയെയും അപമാനിച്ചുവെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്.
നിരന്തരം ഇത്തരത്തിൽ അപമാനപരമായ സമീപനം സ്വീകരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും രാഷ്ട്രീയ ഐഡന്റിറ്റിയെന്ന് ബിജെപി വക്താവ് ഷഹസാദ് പൂനെവാല പ്രതികരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ബീറ്റിംഗ് റിട്രീറ്റ് ഇന്നലെയായിരുന്നു.
ഡൽഹിയിലെ വിജയ് ചൗക്കിൽ നടന്ന ചടങ്ങിന് സായുധ സേനകളുടെ പരമോന്നത കമാൻഡറായ രാഷ്ട്രപതി ദൗപതി മുർമുവാണ് നേതൃത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ്, സെൻട്രൽ പൊലീസ് ആംഡ് ഫോഴ്സ് എന്നിവയുടെ ബാൻഡുകളുടെ സംഗീത പരിപാടികളാണ് ബീറ്റിംഗ് റിട്രീറ്റിലെ പ്രധാന ആകർഷണമായത്. ഗഗൻയാൻ, മിഗ്–21, ഓപ്പറേഷൻ സിന്ദൂർ ശക്തി എന്നീ ഫോർമേഷനുകളിലായിരുന്നു ബാൻഡുകളുടെ അവതരണം.






